ദോഹ: റംസാന്‍ പ്രമാണിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പെടാത്ത തടവുകാരെ മോചിപ്പിക്കാന്‍ ഖത്തര്‍ അമീര്‍ ഉത്തരവിട്ടു. പുണ്യമാസത്തില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാനും വിശുദ്ധിയിലേക്ക് നയിക്കാനും അവസരം നല്‍കാനാണ് തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നത്.

അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവ് പ്രകാരം വലിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പെടാത്തവരും ശിക്ഷാ കാലാവധിയില്‍ പകുതിയെങ്കിലും പൂര്‍ത്തിയാക്കിയവരെയുമാണ് പൊതുമാപ്പ് നല്‍കി ജയിലില്‍ നിന്നും വിട്ടയക്കുക. ജയിലിലെ നല്ല നടപ്പു കൂടി പരിഗണിച്ചായിരിക്കും വിട്ടയക്കാനുള്ള തടവുകാരെ തെരഞ്ഞെടുക്കുന്നത്. വര്‍ഷത്തില്‍ ദേശീയ ദിനത്തിലും റംസാനിലും രണ്ടു തവണയാണ് അമീര്‍ പൊതുമാപ്പ് നല്‍കി തടവുകാരെ മോചിപ്പിക്കാറുള്ളത്. ഇന്ത്യന്‍ എംബസിയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 194 തടവുകാരാണ് വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നത്. ഇവരില്‍ കൂടുതലും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് തടവ് ശിക്ഷ അനുഭവിക്കുന്നവരാണ്. അതേസമയം എത്ര തടവുകാരെയാണ് വിട്ടയക്കുക എന്നതുള്‍പ്പെടെയുള്ള മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നടപടിക്രമങ്ങള്‍ക്ക് ശേഷം പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നവരില്‍ ഇന്ത്യക്കാര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം ഇന്ത്യന്‍ എംബസിയെ പിന്നീട് അറിയിക്കും.