ഖത്തറില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കുള്ള മധ്യാഹ്ന വിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രാവിലെ പതിനൊന്ന് മുപ്പത് മുതല്‍ വൈകിട്ട് മൂന്നു വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കുക.

രാജ്യത്ത് പകല്‍ സമയത്തെ താപനില നാല്‍പതു ഡിഗ്രിക്ക് മുകളിലെത്തിയതിനെ തുടര്‍ന്നാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ചത്. ഇതനുസരിച്ച് ഇന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ഒന്നര മാസക്കാലം ഈ സമയങ്ങളില്‍ തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കുന്നത് കുറ്റകരമായിരിക്കുമെന്ന് ഭരണ വികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു. തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമത്തിന് സൗകര്യമൊരുക്കാത്ത കമ്പനികള്‍ക്കും നിയമ നടപടികള്‍ നേരിടേണ്ടി വരും. ഒരു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയുമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുക. ഇക്കാര്യങ്ങള്‍ കാണിച്ചു തൊഴില്‍ സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള അറിയിപ്പുകള്‍ പതിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിയമ ലംഘനം കണ്ടെത്താന്‍ നാനൂറോളം ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്തു ചൂട് കൂടി വരുന്ന കാലയളവില്‍ മന്ത്രാലയം നടപ്പിലാക്കി വരുന്ന സമയ നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടി.