മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ ആര്‍ ബാലകൃഷ്ണപിള്ള. സംസ്ഥാനത്ത് എവിടെയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അതിന് പിന്നില്‍ കോണ്‍ഗ്രസ് സഹായമുണ്ടായിരിക്കുമെന്ന് പിള്ള പറഞ്ഞു.

യുഡിഎഫ് മന്ത്രിമാര്‍ക്കതിരെ എണ്ണിയെണ്ണി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പഴയ സഹയാത്രികന്‍ ആര്‍. ബാലകൃഷ്ണ പിള്ള. എല്ലാം അറിഞ്ഞിട്ടും എല്ലാം താന്‍ അറിയിച്ചിട്ടും നടപടി എടുക്കാത്ത മുഖ്യമന്ത്രിക്ക് നേരെയാണ് രോഷം ഏറെയും. പഴയ യുഡിഎഫ് സഹപ്രവര്‍ത്തകരെ കണക്കറ്റ് ആക്ഷേപിച്ചാണ് ബാലകൃഷ്ണപ്പിള്ളയുടെ ഒരോ പ്രസംഗവും.

ഇടത് മുന്നണിക്ക് വോട്ട് ചെയ്യുന്നവരെ പിന്‍തിരിപ്പിക്കാന്‍ വെള്ളാപള്ളി നടേശന് കഴിയില്ല. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടെന്ന് പിള്ള കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തില്‍ വരും പക്ഷെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ഉമ്മന്‍ചാണ്ടി ഉണ്ടാകില്ലന്നും അതിന് രാഹുല്‍ഗാന്ധി ഉമ്മന്‍ചാണ്ടിയെ അനുവദിക്കില്ലന്നും പിള്ള പരിഹസിച്ചു.