ഹൈദരാബാദ്: ഹൈദരാബാദിലെ ബൊലാറുമില്‍ റേഡിയോ ജോക്കിയായ യുവതിയെ തൂങ്ങി മരിച്ച നലയില്‍ കണ്ടെത്തി. ഗാസിയാബാദ് സ്വദേശിനിയായ സന്ധ്യ സിംഗിനെയാണ് ഇവരുടെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരസേനയില്‍ ജനറലായ വൈഭവ് വിശാലിന്റെ ഭാര്യാണ് ഇവര്‍. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ് സന്ധ്യയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

പോലീസ് ഭര്‍ത്താവ് വൈഭവ് വിശാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒരു വര്‍ഷം മുമ്പാണ് സന്ധ്യയുടെയും വിശാലിന്റെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം കൂടുതല്‍ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് വിശാല്‍ സന്ധ്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

സ്ത്രീധന പീഡനം ആരോപിച്ച് സന്ധ്യയുടെ സഹോദരി വിശാലിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു സന്ധ്യയുടെ മൃതദേഹം. സന്ധ്യയുടെ മരണം കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പോലീസ് വിശാലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.