ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂടുന്നു. ഇതിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് 36 റഫേൽ യുദ്ധ വിമാനങ്ങൾ ദില്ലിയിൽ കരാർ ഒപ്പുവച്ചു. വർഷങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് ഫ്രഞ്ച് നിർമ്മിത റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഴാങ് ലെഡ്രിയനും ദില്ലിയിൽ ഒപ്പു വച്ച കരാറുകൾ പ്രകാരം മുന്നു വർഷത്തിനുള്ളിൽ ഫ്രാൻസ് ഇന്ത്യയ്ക്ക് വിമാനങ്ങൾ നല്‍കി തുടങ്ങും.

Add Asianetnews as a Preferred SourcegooglePreferred

63,000 കോടി രൂപയുടെ ഇടപാടിനാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ യുദ്ധവിമാന കരാറാണിത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾ പഴകിയതും മധ്യവിഭാഗത്തിൽ ഫലപ്രദമായ വിമാനങ്ങൾ ഇല്ലാത്തതും വ്യോമസേനയ്ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. റഫേൽ ഇടപാട് വ്യോമസേനയ്ക്ക് കരുത്തു പകരും.

36 വിമാനങ്ങളിൽ പതിനെട്ടണം ഇന്ത്യയിൽ നിർമ്മിക്കണം എന്ന നിബന്ധന നേരത്തെ ഇന്ത്യ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഇതിനോട് ഫ്രാൻസ് യോജിക്കാത്തതിനെ തുടർന്നാണ് ചർച്ച നീണ്ടു പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ഫ്രാൻസ് സന്ദർശനത്തിലാണ് ഒടുവിൽ തർക്കം തീർത്തത്. 36 വിമാനങ്ങൾ ഫ്രാൻസിൽ തന്നെ നിർമ്മിക്കാനാണ് ഇപ്പോഴത്തെ ധാരണ.