ഈ മണ്ഡലകാലത്ത് ശബരിമലയിൽ 36.33 ലക്ഷം ഭക്തർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 3.83 ലക്ഷം കൂടുതലാണ് ഇത്. ഓൺലൈൻ, സ്പോട്ട് ബുക്കിംഗ് വഴിയാണ് ഭൂരിഭാഗം പേരുമെത്തിയത്. തീർത്ഥാടനത്തോടനുബന്ധിച്ച് 1 ലക്ഷത്തോളം പേർക്ക് സർക്കാർ ആയുർവേദ ചികിത്സയും നൽകി.

പമ്പ: ഇക്കൊല്ലം മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ. കഴിഞ്ഞ കൊല്ലം മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്. മണ്ഡലകാല പൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തിയതായാണ് കണക്കുകൾ. ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുൽമേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയിൽ എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

41 ദിവസത്തോളം നീണ്ടു നിന്ന മണ്ഡലമഹോത്സവത്തിന് അയ്യപ്പന്മാർ എത്തുന്ന പ്രധാന കേന്ദ്രങ്ങളിൽ സർക്കാർ ആയുർവേദ കേന്ദ്രങ്ങൾ ചികിത്സയും ഉറപ്പാക്കി. ഇതുവരെ സന്നിധാനം, പമ്പ, എരുമേലി, പത്തനംതിട്ട ഇടത്താവളം, കടപ്പാറ്റൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തോളം പേർ ചികിത്സ തേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെ മിനി വ്യക്തമാക്കി. മണ്ഡലകാലത്ത് അയ്യപ്പന്മാർ എത്തുന്ന സ്ഥലങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങൾക്ക് 1.10 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. ഒൻപത് ഘട്ടങ്ങളിലായി ഇവിടങ്ങളിൽ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരേയും നിയമിച്ചുവെന്ന് കണക്കുകൾ.