'അവര്‍ കുട്ടികളെ ഉപയോഗിച്ചാണ് വിലപേശിയത്. അവരുടെ ജീവന് എന്തെങ്കിലും പറ്റണമെന്ന് എനിക്ക് ആഗ്രഹമില്ല. അതുകൊണ്ടാണ് തിരിച്ചിറങ്ങിയത്'

പമ്പ: ആക്രമണമുണ്ടാകുമെന്ന് പേടിയുണ്ടെന്ന് മലകയറാനെത്തിയ കൊച്ചി സ്വദേശി രഹ്ന ഫാത്തിമ. സന്നിധാനത്തേക്ക് പോകാന്‍ ആഗ്രമുണ്ടായിരുന്നെങ്കിലും അവിടുത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോകേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് രഹ്ന ഫാത്തിമ പറഞ്ഞു. പേടിപ്പെടുത്തുന്ന സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്. ഇനി മുന്നോട്ട് പോകാനാകില്ലെന്ന് പൊലീസും വ്യക്തമാക്കി. ഇനിയും ശബരിമലയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്നും രഹ്ന പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അവര്‍ കുട്ടികളെ ഉപയോഗിച്ചാണ് വിലപേശിയത്. അവരുടെ ജീവന് എന്തെങ്കിലും പറ്റണമെന്ന് എനിക്ക് ആഗ്രഹമില്ല. അതുകൊണ്ടാണ് തിരിച്ചിറങ്ങിയത്. ഇരുമുടിക്കെട്ട് തലയിലേന്തിയത് അയ്യപ്പനെ കാണണമെന്ന് ആഗ്രഹിച്ചാണ്. എന്നാല്‍ അതിന് അനുവദിച്ചില്ല. ഇത് ഇവിടെ ഉപേക്ഷിച്ച് പോകുകയാണ്'- രഹ്ന പറഞ്ഞു. 

ഇന്ന് രാവിലെ രഹ്നയുടെ പനമ്പള്ളി നഗറിലെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. രഹ്നയുടെ വീടിന്‍റെ ചില്ലുകള്‍ ഒരു സംഘം അക്രമികള്‍ തല്ലിത്തകര്‍ത്തു. വീട്ടിനകത്തെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തന്‍റെ സുരക്ഷയെ കുറിച്ച് ഭയമുണ്ടെന്ന് രഹ്ന പറഞ്ഞു. വീട് വരെ സുരക്ഷ നല്‍കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനാലാണ് മലയിറങ്ങുന്നതെന്നും രഹ്ന വ്യക്തമാക്കി.