യുവതികളെ ശബരിമലയിൽ കയറ്റാൻ തിടുക്കം കാണിയ്ക്കുന്ന സർക്കാർ 93 വയസ്സുള്ള തന്‍റെ മുത്തശ്ശിയെ സന്നിധാനത്തേയ്ക്ക് പോകാൻ സമ്മതിക്കുന്നില്ലെന്ന് രാഹുൽ ഈശ്വർ

നിലയ്ക്കൽ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് പ്രാർഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുൽ ഈശ്വർ മുത്തശ്ശിയോടൊപ്പം നിലയ്ക്കലിൽ എത്തിയത്. പൊലീസ് രാഹുൽ ഈശ്വറിന്‍റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് കടത്തി വിടില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയായി. സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നിലയ്ക്കലിൽത്തന്നെ പ്രാർഥനാ സമരം നയിക്കാൻ തന്ത്രികുടുംബം തീരുമാനിച്ചു. 

യുവതികളെ തടഞ്ഞ് സമരം നടത്തില്ലെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. യുവതികളെ ശബരിമലയിൽ കയറ്റാൻ തിടുക്കം കാണിയ്ക്കുന്ന സർക്കാർ 93 വയസ്സുള്ള തന്‍റെ മുത്തശ്ശിയെ സന്നിധാനത്തേയ്ക്ക് പോകാൻ സമ്മതിക്കുന്നില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സന്നിധാനത്ത് അവലോകന യോഗം നടത്തുന്നത് ചതിയാണെന്നും രാഹുൽ ഈശ്വർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാവിലെ ഒമ്പത് മണിയോടെയാണ് തന്ത്രികുടുംബത്തിന്‍റെ പ്രാർഥനായജ്ഞം തുടങ്ങുന്നത്. വലിയ തന്ത്രി കണ്ഠര് മഹേശ്വരുടെ ഭാര്യയായ അന്തർജനമാണ് യജ്ഞം നയിക്കുക.