ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേൽ, ഒബിസി വിഭാഗങ്ങൾ ധാരാളമുള്ള ബിജെപി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. അതേസമയം ബിജെപി സ്ഥാനാർത്ഥികളുടെ ചുരുക്കപ്പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപം നൽകും.

Add Asianetnews as a Preferred SourcegooglePreferred

രാഹുല്‍ ഗുജറാത്തിലെമ്പാടും നടത്തുന്ന നവസർജൻ യാത്രയുടെ നാലാം ഘട്ടമാണ് ഇന്ന് തുടങ്ങുന്നത്. ഗാന്ധിനഗർ, സാബർകാന്ത, ബാനസ്കന്ത എന്നീ ജില്ലകളിലൂടെയാണ് ആദ്യദിനത്തിലെ പര്യടനം. പാട്ടിദാർ സമുദായവും കോൺഗ്രസും തമ്മിലുള്ള ചർച്ച ഈ മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയായേക്കും. ബാനസ്കന്തയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ റാലികളിൽ അണികളെ നിറയ്ക്കുമെന്ന് വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ചരക്കുസേവന നികുതിയിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തിയതെന്ന കോൺഗ്രസ് ആരോപണം ബിജെപി തള്ളി.

അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയുടെ സംസ്ഥാന പാർലമെന്ററി ബോർഡ് സ്ഥാനാർത്ഥിപട്ടിക തയ്യാറാക്കുകയാണ്. ഒരോ സീറ്റിലും ഒന്നിലധികം പേരെ ഉൾപെടുത്തിയുള്ള ചുരക്കപ്പട്ടിക ഇന്ന് പൂർത്തിയാക്കും.നാളെയും മറ്റന്നാളും ദില്ലിയിൽ ചേരുന്ന കേന്ദ തെരഞ്ഞെടുപ്പ് സമിതി അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും. ഈമാസം ഇരുപതിന് ശേഷമായിരിക്കും സംസ്ഥാനത്ത് മോദിയുടെ റാലികൾ തുടങ്ങുക.