'' 2019 ലെ തെരഞ്ഞെടുപ്പ് ഏതെങ്കിലും വ്യക്തിയ്ക്ക് എതിരായിരിക്കില്ല. എന്നാല്‍ രാജ്യം സംരക്ഷിക്കാനായിരിക്കും ജനങ്ങളുടെ വോട്ട്. രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ഇന്ത്യയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തെത്തും ''

ലകനൗ: വരാനിരിക്കുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി, ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍. 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം ആരായിരിക്കണം പ്രധാനമന്ത്രിയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും ബബ്ബര്‍ പറഞ്ഞു. 

2019 ലെ തെരഞ്ഞെടുപ്പ് ഏതെങ്കിലും വ്യക്തിയ്ക്ക് എതിരായിരിക്കില്ല. എന്നാല്‍ രാജ്യം സംരക്ഷിക്കാനായിരിക്കും ജനങ്ങളുടെ വോട്ട്. രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ഇന്ത്യയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തെത്തും. 

ബിജെപിയ്ക്കെതിരായ മഹാസഖ്യത്തെ നയിക്കാന്‍ ഒരു നേതാവ് ആവശ്യമില്ല. ക്വിറ്റ് ഇന്ത്യ സമരത്തെ നയിക്കേണ്ടിയിരുന്നന നേതാക്കളെല്ലാം ജയിലിലായിരുന്നിട്ടും സമരം നടത്തുകയും ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോകുകയും ചെയ്തില്ലേ എന്നും ബബ്ബര്‍ ചോദിച്ചു. 

ഇത് സാധ്യമാകും, കാരണം ജനങ്ങള്‍ക്ക് അവരെ തുരത്തണമെന്നുണ്ട്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടി ഇന്ന് ഉത്തര്‍പ്രദേശില്‍ വെറും സഖ്യത്തിലേക്ക് ഒതുങ്ങിയില്ലേ എന്ന ചോദ്യത്തിന് സഖ്യത്തിന് ഉറപ്പ് നല‍കുന്നത് കോണ്‍ഗ്രസ് ആണെന്നായിരുന്നു ബബ്ബറിന്‍റെ മറുപടി. 

റാഫേല്‍ ഇടപാട് രാജ്യത്തെ പ്രതിരോധ രംഗത്തെ ഏറ്റവും വലിയ അഴിമതിയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും പെട്രോള്‍ വില ഉയരുന്നതും ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ ദയനീതയ്ക്ക് ഉദാഹരണമാണെന്നും ഹിന്ദി ഡൈലി ഹിന്ദുസ്ഥാന്‍ സംഘടിപ്പിച്ച ചോദ്യോത്തര വേളയില്‍ സംസാരിക്കവെ ബബ്ബര്‍ വ്യക്തമാക്കി.