കേരളത്തിന്റെ സംഘടന ചുമതലയുള്ള ജന.സെക്രട്ടറി മുകുള്‍ വാസ്‌നിക്, മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്. പാര്‍ടി സംസ്ഥാന ഘടകത്തിന്റെ സമീപനങ്ങളോടുള്ള വിയോജിപ്പ് ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ആവശ്യമായ ആലോചനകള്‍ നടത്താമെന്ന് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായാണ് സൂചന. അതേസമയം ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ എന്തെങ്കിലും ഉറപ്പ് ഹൈക്കമാന്റ് നല്‍കിയിട്ടില്ല.

ചര്‍ച്ചകളില്‍ തൃപ്തനാണെന്ന് പറയുമ്പോഴും കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവികളൊന്നും ഏറ്റെടുക്കില്ല എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഡി.സി.സി. പ്രസിഡന്റുമാരെ തീരുമാനിച്ചതിലെ വിവേചനം ചൂണ്ടിക്കാട്ടി പാര്‍ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇതുവരെ ഉമ്മന്‍ചാണ്ടി. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയത്. പാര്‍ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നത് മനഃപൂര്‍വ്വമല്ലെന്നും കെപി.സി.സി പരിപാടികളില്‍ ഇനി പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഉപാധികളൊന്നും ഇല്ലാതെയായിരുന്നു ചര്‍ച്ച എന്ന വ്യക്തമാക്കുമ്പോഴും ഇതുവരെ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ കാര്യമായ ഉറപ്പുകളൊന്നും കിട്ടാതെ തന്നെ ദില്ലി യാത്രയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി കടുത്ത നിലപാടുകള്‍ക്ഷ മയപ്പെടുത്തുകയാണ്. പാര്‍ടി പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.