ദില്ലി:ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസിനു വെറും മൂന്ന് ദിവസം മതിയെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അവകാശവാദത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആർഎസ്എസ് മേധാവിയുടെ പ്രസംഗം ഇന്ത്യക്കാരെ അപമാനിക്കുന്നതാണെന്നു രാഹുൽ അഭിപ്രായപ്പെട്ടു.
ആർഎസ്എസ് മേധാവിയുടെ പ്രസംഗം എല്ലാ ഇന്ത്യക്കാരെയും അപമാനിക്കുന്നതാണ്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്ന പ്രസ്താവനയാണത്. സൈന്യം സല്യൂട്ട് ചെയ്യുന്ന ദേശീയ പതാകയെക്കൂടി അദ്ദേഹം അപമാനിച്ചിരിക്കുന്നു. ഭാഗവത്, നിങ്ങളെയോർത്തു ലജ്ജിക്കുന്നു– രാഹുൽ ട്വിറ്ററിൽ കുറിച്ചു.ആർഎസ്എസ് മാപ്പുപറയുക എന്ന ഹാഷ്ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്. ആര്‍എസ്എസിനു സൈനികരെ മൂന്ന് ദിവസം കൊണ്ട് സജ്ജമാക്കാന്‍ കഴിയും. ഇന്ത്യന്‍ സൈന്യത്തിന് ആറ്മുതല്‍ ഏഴ് മാസം വരെ സമയം എടുക്കുന്നിടത്താണ് ഇത്. ഇതാണ് ഞങ്ങളുടെ കഴിവ്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് ശത്രുക്കള്‍ക്കെതിരെ പോരാടും- മോഹന്‍ ഭാഗവത് പറഞ്ഞു.
പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ ബിഹാറില്‍ എത്തിയത്. മൂന്ന് വര്‍ഷത്തിനിടെ ബിഹാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയെണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം
