ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വജ്ര വ്യാപാരി നീരവ് മോദിയുടെയും ബാങ്ക് ഉദ്യോഗസ്ഥരുടയും വസതികളിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. തട്ടിപ്പ് പുറത്ത് വന്നതിനെ തുടര്‍ന്ന് രാജ്യത്തെ മറ്റ് മൂന്ന് പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ അക്കൗണ്ടുകള്‍ ബാങ്കുകള്‍ പരിശോധിച്ചു തുടങ്ങി. ഓഹരി മേഖലയെ നിയന്തിക്കുന്ന സെക്യൂരിറ്റീസ് ആന്‍റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

പഞ്ചാബ് നാഷണല്‍ബാങ്കില്‍ നിന്ന് 280 കോടി രൂപ തട്ടിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ്, നീരവ് മോദി 11,334 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഇതില്‍ 280 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ചാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. 

തുടര്‍ന്ന് ഇന്ന് രാവിലെ നീരവ് മോദിയുടെയും എഫ് ഐആറില്‍ പ്രതി ചേര്‍ത്ത ബാങ്ക് ഉദ്യോഗസ്ഥരുടേയും വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയായിരുന്നു. രാജ്യത്ത് 12 ഇടങ്ങിലാണ് പരിശോധന. സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ് നീരവ് മോദി വിദേശത്തേക്ക് രക്ഷപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. 

വായ്പാ തട്ടിപ്പ് കേസില്‍ സിബിഐ കേസെടുക്കുന്നതിന് തൊട്ടുമുമ്പാണ് മദ്യരാജാവ് വിജയ് മല്യയും രാജ്യം വിട്ടത്. നീരവ് മോദിയുടെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ മൂന്ന് പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ അക്കൗണ്ടുകള്‍ പൊതുമേഖലാ ബാങ്കുകള്‍ പരിശോധിച്ചു തുടങ്ങി. ഗീതാഞ്ജലി, ജിന്നിസ നക്ഷത്ര എന്നിവയുടെ അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. 

സമാനമായ രീതിയിലുളള തട്ടിപ്പ് ഇവരുടെ അക്കൗണ്ടുകളിലും ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനിടെ ഓഹരി മേഖലെയെ നിയന്തിക്കുന്ന നസെക്യൂരിറ്റീസ് ആന്‍റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് ഇത്രയും വലിയ സാമ്പത്തിക ഇടപാടുകള്‍ ഹാസ്യമാക്കി വച്ചതിനെക്കുറിച്ചാണ് അന്വേഷണം. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ബാങ്കുകളും ലിസ്റ്റ് ചെയ്ത കമ്പനികളും സെബിയെ അറിയിക്കണം എന്നാണ് വ്യവസ്ഥ.