പൊതുജനങ്ങളുടെയും ട്രെയിനുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ റെയില്‍വെ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ജൂനിയര്‍ എഞ്ചിനീയര്‍മാരും സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍മാരും ധര്‍ണ്ണ നടത്തി. ഓള്‍ ഇന്ത്യ റെയില്‍വെ എഞ്ചിനീയേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ വിവിധ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു ധര്‍ണ്ണ.

റെയില്‍ സുരക്ഷക്കായി നിയോഗിച്ച വിവിധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാതെ റെയില്‍വെ അനാസ്ഥ കാണിക്കുകയാണെന്ന് ഫെഡറേഷന്‍ കുറ്റപ്പെടുത്തി. എഞ്ചിനീയര്‍മാരെ ലേബര്‍ യൂണിയനുകളില്‍ നിന്ന് ഒഴിവാക്കി പകരം സംവിധാനം കാണണമെന്ന നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു. എഞ്ചിനീയര്‍ക്ക് ഗ്രൂപ്പ് ബി പദവി നല്‍കണമെന്ന 2009ലെ റെയില്‍വെ ബോര്‍ഡ് തീരുമാനവും ഇതുവരെ നടപ്പായില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും അറ്റകുറ്റപ്പണികള്‍ക്ക് നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിക്കുകയും വഴി യാത്രക്കാരുടെ സുരക്ഷ വെച്ച് റെയില്‍വെ പന്താടുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് റെയില്‍വെ ഡിവിഷണല്‍ ആസ്ഥാനത്തിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡിവിഷണല്‍ അഡ്വൈസര്‍ വി മാസിലാമണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ്, സെക്രട്ടറി രാജു ഫ്രാന്‍സിസ്, മറ്റ് ഭാരവാഹികളായ നാരയണന്‍ നമ്പൂതിരി, ഡി.ഹരി, കെ. ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.