ഇന്നലെ രാവിലെ 2.15ഓടെയാണ് തിരുവനന്തപുരം-മംഗലാപുരം എക്സ്‍പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയത്. ട്രാക്കിലെ വിള്ളലാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്ന് ഇന്നലെത്തന്നെ റെയില്‍വെ കണ്ടെത്തിയിരുന്നു എന്നാല്‍ ട്രാക്കിലെ വിള്ളല്‍ നേരത്തെ ശ്രദ്ധയില്‍ പെട്ടതാണെന്നും ഇത് വെല്‍ഡ് ചെയ്ത് ശരിയാക്കാതെ ബോള്‍ട്ട് ഉപയോഗിച്ച് ശരിപ്പെടുത്തുതയായിരുന്നെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ആലുവ ഏരിയയിലെ അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണനെ റെയില്‍വെ ഡിവിഷണല്‍ എഞ്ചിനീയര്‍ സസ്പെന്റ് ചെയ്തത്. സംഭവ സമയത്ത് ട്രെയിന്‍ വേഗത കുറവായിരുന്നതിനാലാണ് വലിയ അപകടം വഴിമാറിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.