വെള്ളിയാഴ്ച്ച രാവിലെ  8.30 വരെയുള്ള 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് തമിഴ്‌നാട്ടിലെ കൂനൂരിലാണ് - 98 മില്ലി മീറ്റര്‍ . കോഴിക്കോട് 38.3 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് പ്രവചനം. സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്‌കൈമെറ്റാണ് ഇക്കാര്യം അറിയച്ചത്. ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണമാണ് കേരളത്തിലും തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ വേനല്‍മഴ പെയ്യുന്നത്.

വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം പശ്ചിമഭാഗത്തേക്ക് നീങ്ങുന്നതോടെ തമിഴ്‌നാട്ടില്‍ നിന്ന് മഴ പിന്‍വലിയും എന്നാല്‍ കേരളത്തില്‍ അടുത്ത കുറച്ചു ദിവസങ്ങളില്‍ കൂടി ശക്തമായ മഴ തുടരും. ഇത് കഴിഞ്ഞാലും നേരിയ തോതില്‍ സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. കേരളം പൂര്‍ണമായും വരണ്ട കാലാവസ്ഥയിലെത്താന്‍ സാധ്യതയില്ല- സ്‌കൈമെറ്റ് പുറത്തു വിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. 

വ്യഴാഴ്ച്ച രാവിലെ 8.30 മുതല്‍ വെള്ളിയാഴ്ച്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് തമിഴ്‌നാട്ടിലെ കൂനൂരിലാണ് - 98 മില്ലി മീറ്റര്‍ . കേരളത്തില്‍ കോഴിക്കോട് 38.3 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 33.8 മീറ്റര്‍ മഴ പെയ്തപ്പോള്‍ കോട്ടയത്താണ് വേനല്‍ മഴ കുറഞ്ഞത് ഇവിടെ 4 മില്ലിമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ.