തലസ്ഥാനത്ത് മഴയിലും കാറ്റിലും കനത്ത നാശനഷ്‌ടം. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നൂറിലേറെ മരങ്ങള്‍ കടപുഴകിവീണു. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി നേമത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനു മുകളിലേക്കും മരണം വീണു. ആര്‍ക്കും പരുക്കില്ല.

ഉച്ചയോടെ പെയ്ത കനത്തമഴയും കാറ്റുമാണ് നാശം വിതച്ചത്. അപകടാവസ്ഥയിലായിരുന്ന വന്‍മരങ്ങളാണ് പലയിടത്തും കടപുഴകിവീണത്. കുടപ്പനക്കുന്നില്‍ കലക്ടറേറ്റിന് മുന്നിലെ വലിയമരവും ശാസ്തമംഗലം ജംഗ്ക്ഷനിലെ ആല്‍മരവും കടപുഴകിവീണു. ശാസ്തമംഗലത്ത് 11 കെവി ലൈനിന് മുകളിലാണ് മരം വീണത്. തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഭാഗത്തും വ്യാപകമായി മരങ്ങള്‍ വീണ് നാശനഷ്‌ടമായി. നിരവധി വീടുകള്‍ക്കും കേട്പാടുണ്ടായി. മിക്കസ്ഥലങ്ങളിലും വൈദ്യതിബന്ധം താറുമാറായി. തിരുവനന്തപുരം ചെന്നൈ എഗ്മോര്‍ ട്രെയിനിനു മുകളിലാണ് നേമത്ത് മരം വീണത്. ആര്‍ക്കും പരുക്കില്ല. പതിനഞ്ച് മിനുട്ട് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് മരം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നാശനഷ്‌ടങ്ങളെക്കുറിച്ച് കണക്ക് ശേഖരിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.