ദില്ലി: ഇന്ത്യ-പാക് യുദ്ധകാലത്ത് നിര്‍ണായക പങ്കുവഹിച്ച ഡി.സി 3 പ്രതിരോധ വിമാനം അഞ്ച് പതിറ്റാണ്ടിന് ശേഷം വീണ്ടും ഇന്ത്യൻ ഏയര്‍ഫോഴ്സിലേക്ക് തിരിച്ചെത്തി. രാജീവ് ചന്ദ്രശേഖര്‍ എം.പിയാണ് വിമാനം സ്വന്തമാക്കി കേടുപാടുകൾ മാറ്റി ഏയര്‍ഫോഴ്സിന് സമ്മാനിച്ചത്.
അഞ്ചുപതിറ്റാണ്ടുകാലം വായുസേനയുടെ ഭാഗമായിരുന്ന ഗൂണി ബോര്‍ഡ് എന്നറിയപ്പെട്ട ഡി.സി. 3 ഡെക്കോട്ട പഴയ കരുത്ത് വീണ്ടെടുത്ത് തിരിച്ചെത്തുകയാണ്. ഇന്ത്യപാക് യുദ്ധകാലത്തും ബംഗ്ളാദേശ് യുദ്ധകാലത്തും മുതൽകൂട്ടായിരുന്ന ഈ പ്രതിരോധ വിമാനം രാജ്യസഭ എം.പി രാജീവ് ചന്ദ്രശേഖര്‍ വഴിയാണ് വീണ്ടും വായുസേനയിലേക്ക് എത്തുന്നത്. ഇതിനായുള്ള കരാര്‍ ദില്ലിയിൽ വായുസേന മേധാവി ബിഎസ്.ദനോവയും രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ എം.കെ.ചന്ദ്രശേഖരും ഒപ്പുവെച്ചു. വായുസേനക്ക് അഭിമാനകരമായ നേട്ടമാണ് ഇതിലൂടെ ഉണ്ടായതെന്ന് സേനമേധാവി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ എംകെ.ചന്ദ്രശേഖര്‍ ഈ വിമാനം പറത്തിയിട്ടുണ്ട്. 1947 ഒക്ടോബര്‍ 27ന് കശ്മീരിലേക്കായിരുന്നു ഈ വിമാനത്തിന്‍റെ ആദ്യ പറക്കൽ. സൈനികരെ വഹിച്ച് നിരപ്പായ എത് സ്ഥലത്തും പറന്നിറങ്ങാൻ ശേഷിയുള്ള വിമാനം പ്രതിരോധ സേനക്ക് വലിയ സഹായമായിരുന്നു. യുദ്ധകാലങ്ങളിൽ ബോംബുകൾ വര്‍ഷിക്കാലം ഡി.സി 3 ഉപയോഗിച്ചിട്ടുണ്ട്. വായുസേനയുടെ വിന്‍റേജ് വിമാനങ്ങളുടെ പട്ടികയിലാകും ഗൂണിബോര്‍ഡ് വിമാനം ഉൾപ്പെടുത്തുക. കാലപ്പഴക്കം മൂലം വായുസേന ഉപേക്ഷിച്ച വിമാനം സ്വന്തമാക്കി കേടുപാടുകൾ മാറ്റി പുതുക്കിയാണ് രാജീവ് ചന്ദ്രശേഖര്‍ വായുസേനക്ക് തന്നെ അത് സമ്മാനിച്ചത്.
