ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനന്ത്കുമാര്‍ (59) ഇന്ന് പുലര്‍ച്ചെ 1.40നാണ് അന്തരിച്ചത്. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു

ബെംഗളുരു: കേന്ദ്രമന്ത്രി അനന്ത്കുമാറിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി. ഇന്ന് ഏറ്റവും സങ്കടകരമായ ദിവസമെന്നാണ് അദ്ദേഹം ട്വറ്ററില്‍ കുറിച്ചത്. എന്‍റെ സഹോദരനും സുഹൃത്തും മാര്‍ഗദര്‍ശിയുമായ വ്യക്തിയാണ് അനന്ത്കുമാറെന്നും അദ്ദേഹം കുടുംബത്തിലൊരാളെ പോലെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്ട്രീയത്തിലെ തന്നെ നല്ല സുഹൃത്തുക്കളില്‍ ഒരാളും കലര്‍പ്പില്ലാത്ത നല്ല മനുഷ്യനുമായിരുന്നു അനന്ത്കുമാര്‍. വളരെ വേഗം താങ്കള്‍ വിട്ടുപ്പിരിഞ്ഞെന്നും എംപി കുറിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനന്ത്കുമാര്‍ (59) ഇന്ന് പുലര്‍ച്ചെ 1.40നാണ് അന്തരിച്ചത്.

കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു.10 മണി മുതല്‍ ബെംഗളൂരു നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് ചാമരാജ് പേട്ട് ശ്മശാനത്തില്‍ നടക്കും.

ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. ബെംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത്കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

1996ലാണ് അദ്ദേഹം ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. 1959 ജൂലായ് 22ന് ബെംഗളൂരുവിലാണ് ജനനം. ഹൂബ്ലി കെ.എസ്. ആര്‍ട്‌സ് കോളേജില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡോ. തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.