പേരറിവാളന്‍റെ ജയില്‍ മോചനം; രാഷ്ട്രപതിയുടെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ
- പേരറിവാളന്‍റെ ജയില്‍ മോചനം
- 'രാഷ്ട്രപതിയുടെ തീരുമാനത്തെ പറ്റി ഔദ്യോഗികമായി അറിഞ്ഞിട്ടില്ല'
- തീരുമാനം എതിരായാല്‍ കോടതിയെ സമീപിക്കും
- വിശദീകരണവുമായി പേരറിവാളന്‍റെ അഭിഭാഷകർ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 27 വർഷമായി ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കേണ്ടെന്ന രാഷ്ട്രപതിയുടെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ. പേരറിവാളൻ ഉൾപ്പെടെ 7 പേരാണ് ശിക്ഷ അനുഭവിക്കുന്നത്.
മുൻ പ്രധാനമന്ത്രിയെ കൊന്നവരെ മോചിപ്പിക്കേണ്ടെന്ന് കേന്ദ്രം രാഷ്ട്രപതിയോട് ശുപാർശ ചെയ്തെന്നും , തീരുമാനം രാഷ്ട്രപതി തമിഴ്നാട് സർക്കാരിനെ അറിയിച്ചെന്നും, ദേശീയ ദിനപത്രം വാർത്ത നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഔദ്യോഗികമായി അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് പേരറിവാളന്റെ അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രപതിയുടെ തീരുമാനം എതിരായാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ പറഞ്ഞു.പേരറിവാളൻ അടക്കമുള്ള പ്രതികൾ 27 വർഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. 20 വർഷം ജയില്‍ ശിക്ഷ അനുഭവിച്ചവരെ മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കണമെന്നാണ് തമിഴ്നാട് സർക്കാറിന്‍റെ നിലപാട്.പക്ഷെ പേരറിവാളൻ അടക്കമുള്ളവരെ മോചിപ്പിക്കുന്നതിനെ കേന്ദ്രം എതിർക്കുകയാണ്.. മോചിപ്പിക്കുന്നില്ലെങ്കിൽ മകനെ മരിക്കാനെങ്കിലും അനുവദിക്കണമെന്ന് പേരറിവാളന്‍റെ അമ്മ അർപുതമ്മാൾ പ്രതികരിച്ചു.