അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേനയുടെ പ്രകോപനം തുടരുകയാണ്. പൂഞ്ചിലെ മല്‍ട്ടി മേഖലയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടി നല്കി. അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കാന്‍ രാജസ്ഥാനിലെ ജയിസല്‍മീറില്‍ വിളിച്ച യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പക്കലുള്ള വിവരങ്ങള്‍ രാജ്‌നാഥ് സിംഗ് സംസ്ഥാനങ്ങളുമായി പങ്കുവച്ചു. പ്രതിരോധ സേനകള്‍ക്കും അതിര്‍ത്തി രക്ഷാ സേനയ്ക്കും സംസ്ഥാന പോലീസിനും ഇടയില്‍ ഏകോപനം ശക്തമാക്കണമെന്നും രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശിച്ചു. ഇന്നലെ കുപ്|വാരയിലെ ലങ്കേറ്റ് ക്യംപിനു നേരെ നടന്ന ആക്രമണത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടങ്ങി. പാകിസ്ഥാനി ഭീകരര്‍ നുഴഞ്ഞുകയറിയ ശേഷം എവിടെ തങ്ങി എന്നതും അന്വേഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ സേന ഇന്ത്യക്കു തിരിച്ചടി നല്കാന്‍ തയ്യാറെന്ന് പാക് സേനാ മേധാവി ജനറല്‍ റഹീല്‍ ഷരീഫ് ആവര്‍ത്തിച്ചു.

ഇതിനിടെ ജമാഅത് ഉദ്ദവ നേതാവ് ഹഫീസ് സയിദിനെതിരെ നടപടി വേണമെന്ന് മൊഹമ്മദ് അഫ്‌സല്‍ റാണ, നഫീസ ഷാ എന്നീ രണ്ടു പാക് ദേശീയ അസംബ്‌ളി അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് ഹാഫിസ് സയിദിനെ സൈന്യവും സര്‍ക്കാരും സംരക്ഷിക്കുന്നത് പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ആയുധമാകുന്നു എന്ന് എംപിമാര്‍ തുറന്നടിച്ചത്. ഭീകരരോടുള്ള നിലപാടിന്റെ കാര്യത്തില്‍ സൈന്യത്തിനും സര്‍ക്കാരിനുമിടയില്‍ ഭിന്നതയില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കിയെങ്കിലും പാക് ദിനപത്രമായ ഡാണ്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുകയാണെന്ന് വ്യക്തമാക്കി.