ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ നിലപാട് തന്നെ വേദനിപ്പിച്ചു സുപ്രീംകോടതിയെ സമീപിച്ച് രാം ജത്മലാനി

ബംഗളുരു: കര്‍ണാടകയില്‍ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്ക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനാ അധികാരത്തെ ദുരുപയോഗം ചെയ്യുന്നതാണ് ഗവര്‍ണറുടെ നടപടിയെന്ന് ജത്മലാനി പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറുടെ അടുത്ത് പോയെങ്കിലും ഇത്തരമൊരു ബുദ്ധിശൂന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.

ഇതുവരെ ഒരു പാര്‍ട്ടിയ്ക്ക് വേണ്ടിയോ അവര്‍ക്കെതിരെയോ കോടതിയില്‍ പോയിട്ടില്ല. എന്നാല്‍ കര്‍ണാടകയിലെ ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ നിലപാട് തന്നെ വേദനിപ്പിച്ചുവെന്നും ജത്മലാനി പ്രതികരിച്ചു. കര്‍ണാടകയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച നടപടിയ്ക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ വാദം കേട്ട മൂന്നംഗ ബെഞ്ച് തയ്യാറായിരുന്നില്ല. 

Scroll to load tweet…

രാജ്ഭവന്‍ അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ വച്ച് അധികം ആര്‍ഭാടങ്ങളില്ലാതെയാണ് യദ്യൂരപ്പ രാവിലെ 9 മണിയോടെ സത്യപ്രതിജ്ഞ ചെയ്തത്. ഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരിയപ്പയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10.30ന് കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് ഇനി യദ്യൂരപ്പയുടെ ഭാവി. 

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അര്‍ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ്‍ വാദത്തിനൊടുവിലാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. 

രാത്രി പതിനൊന്ന് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടതിന് പിന്നാലെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗബെഞ്ചിനെ കോണ്‍ഗ്രസിന്‍റെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി കോണ്‍ഗ്രസിന് വേണ്ടി വാദിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബിജെപിയ്ക്ക് വേണ്ടിയും അര്‍ധരാത്രിയില്‍ കോടതിയിലെത്തി. മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാനോ ഗവര്‍ണറുടെ നടപടി റദ്ദാക്കാനോ തയ്യാറാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നടപടികള്‍ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവച്ചത്.