ദില്ലി: സമൂഹത്തിൽ ജാതിയുടെ പേരിലുള്ള ആക്രമണങ്ങൾ കുറയുന്നില്ലെന്ന് കേന്ദ്രസഹമന്ത്രി രാം ദാസ് അതാവ്‌ലെ. ദളിതർക്കും ദുർബല വിഭാഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും സാമൂഹ്യനീതി വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി രാംദാസ് അതാവ്‌ലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ ദളിതർ ഇപ്പോഴും ജാതിയുടെ പേരിൽ ആക്രമങ്ങൾ നേരിടുകയാണെന്ന് രാംദാസ് അതാവ്ലെ പറഞ്ഞു. സഹാറൻപൂരിൽ സുരക്ഷയൊരുക്കുന്നതിൽ വീഴ്ചവരുത്തിയ എസ്പിയെ സ്ഥലം മാറ്റിയിട്ടുണ്ട്. 75 പേരെ അറസ്റ്റും ചെയ്തു. ഭാവിയിൽ പ്രശ്നങ്ങളില്ലാതിരിക്കാൻ സുരക്ഷാമുൻകരുതലെടുക്കുന്നകാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിക്ഞാ ബദ്ധരാണെന്ന് അതാവ്ലെ പറഞ്ഞു
പൊലീസുകാരുടെ എണ്ണത്തിലുള്ള കുറവാണ് പലപ്പോഴും അതിക്രമങ്ങൾ തടയുന്നതിന് തടസ്സമാകുന്നത്. വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കാണും. ദളിതർക്കുനേരെ അക്രമങ്ങൾ ഉണ്ടാകുന്ന ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ കത്തയക്കുമെന്നും അതാവ്ലെ പറഞ്ഞു.
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ദളിത് വിഭാഗക്കാരുടെ 22 വീടുകളാണ് സംഘർഷത്തെതുടർന്ന് ഠാക്കൂർ സമുദായക്കാർ അഗ്നിക്കിരയാക്കിയത്. 15പേർ ആശുപത്രിയിലുമാണ്. അംബേദ്കറുടെ പ്രതിമസ്ഥാപിക്കുന്നത് ഠാക്കൂർ സമുദായക്കാർ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം.
