രമേശ് ചെന്നിത്തല യുഡിഎഫ് ചെയർമാനാകും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയർമാനാകും. സ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻചാണ്ടി വിസമ്മതിച്ചതിനെ തുടർന്നാണിത്..സോണിയാഗാന്ധിയെ കണ്ട രമേശ് ചെന്നിത്തല നേതൃമാറ്റ ആവശ്യത്തെ പിന്തുണച്ചതായാണ് സൂചന.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുഡിഎഫിന്റെ ചെയർമാനാകണ ആവശ്യം ഘടകക്ഷികളെല്ലാം മുന്നോട്ടുവച്ചിരുന്നു. എന്നാൽ യുഡിഎഫ് യോഗത്തിലും തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ടപ്പോഴും ചെയർമാൻ സ്ഥാനത്തേക്കില്ലെന്ന നിലപാട് ഉമ്മൻചാണ്ടി അറിയിച്ചു. ഇതേതുടര്‍ന്നാണ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ യുഡിഎഫ് ചെയർമാനാകുന്നത്..
പ്രതിപക്ഷ നേതൃസ്ഥാനത്തിനൊപ്പം യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് കൂടി എത്തുന്നതോടെ മുന്നണിയിലും പാർട്ടിയും ചെന്നിത്തലയുടെ സ്വാധീനം വർദ്ധിക്കുകയാണ്. ദില്ലിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കണ്ട രമേശ് ചെന്നിത്തല നേതൃമാറ്റത്തെ പരോക്ഷമായി അനുകൂലിക്കുന്ന നിലപാടാണ് അറിയിച്ചത്. സംഘടന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അടുത്ത മാസം ആദ്യത്തെ ആഴ്ച കേരളത്തിൽ നിന്നുള്ള അന്പതോളം നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും സംഘടനാ തലത്തിലെ അഴിച്ചുപണി.