കയ്യാങ്കളി കേസ് പിന്‍വലിച്ചത് നിയമപരമായി പരിശോധിക്കും: ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയില് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ കയ്യാങ്കളി കേസ് പിന്വലിച്ചിത് നിയമപരമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമ വിദഗ്ധരുമായി ചർച്ച നടത്തി വരുകയാണ്. പാർലമെന്റെറി ചരിത്രത്തിൽ നടക്കാത്ത സംഭവമാണ് ഇതെന്നും ചെന്നിത്തല പ്രതികരിച്ചു.
കേരള നിയമസഭയെ പാതാളത്തോളം താഴ്ത്തിയ സാമാജികരുടെ കയ്യാങ്കളിക്കേസ് തേച്ചുമായ്ച്ച സര്ക്കാര് നടപടി കണ്ട് ജനങ്ങള് ലജ്ജിച്ചു തലതാഴ്ത്തുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസനും പ്രതികരിച്ചു.
ഭരണപക്ഷത്തെ പ്രമുഖരെ രക്ഷിക്കാന് വേണ്ടി സര്ക്കാര് വല്ലാതെ തരംതാഴ്ന്നിരിക്കുന്നു. ജനകീയ കോടതിയില് തോറ്റ വി ശിവന്കുട്ടിയുടെ അപേക്ഷയിന്മേലാണ് സര്ക്കാര് ഈ നടപടി സ്വീകരിച്ചത് എന്നത് ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണ്. ക്രിമിനലുകള് സി.പി.എമ്മുകാരാണെങ്കില് സര്ക്കാര് ഏതറ്റംവരേയും പോകും എന്നതിന് തെളിവാണിതെന്നും എംഎം ഹസന് പറഞ്ഞു. അതേസമയം അന്ന് അക്രമങ്ങളില് പങ്കാളിയായ ഇന്നത്തെ സ്പീക്കര് ശ്രീരാമ കൃഷ്ണന് കേസ് പിന്വലിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്ക്ക് മറുപടി പറയാന് തയ്യാറായില്ല.
കേരള നിയമസഭക്ക് നാണക്കേടുണ്ടാക്കിയ സംഭവമായരുന്നു അന്ന് അരങ്ങേറിയത്. മാണിയെ തടയാനുള്ള എൽഡിഎഫ് എംഎൽമാരുടെ ശ്രമത്തിനിടെ ഉണ്ടായത് നിയമസഭ മുമ്പ് കാണാത്ത രംഗങ്ങള്. സ്പീക്കറുടെ കേസരയും മൈക്കും കമ്പ്യൂട്ടറും തകർത്തിനാണ് ആറ് ഇടത് എംഎൽഎമാർക്കെതിരെ കേസെടുത്തത്. രണ്ടു ലക്ഷം രൂപയുടെ പൊതു മുതൽ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം.
