കെവിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്തിനെന്ന് ചെന്നിത്തല

തിരുവനന്തപുരം: നവവരനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്തിനാണെന്നും ഇതെന്താ രാജ ഭരണം ആണോയെന്നും ചെന്നിത്തല ചോദിച്ചു. പൊലീസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചുവെന്ന് രമേഷ് ചെന്നിത്തല വിമര്‍ശിച്ചു. കേരള പൊലീസിലെ പ്രധാന തസ്തികകളില് ഏറാന്‍ മൂളികളാണെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴുഞ്ഞുമാറാനാകില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവും ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കെവിന്‍ വധക്കേസിലെ മുഖ്യപ്രതി കോണ്‍ഗ്രസുകാരനാണെന്ന വാദവും രമേശ് ചെന്നിത്ത തള്ളി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛനും കേസില്‍ പ്രതിയുമായ ചാക്കോ സിപിഎമ്മുകാരനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യ പ്രതി ഷാനു ചാക്കോക്ക് യുത്ത് കോൺഗ്രസ്സുമായി ഒരു ബന്ധവും ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും വ്യക്തമാക്കി. ഷാനു യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് ഡിവൈഎഫ്ഐ- സിപിഎം നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. 

അതേസമയം, കേസില്‍ 14 പേരെ പ്രതികളാക്കിയതായി പോലീസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനയുടെ പിതാവ് ചാക്കോയും കേസില്‍ പ്രതിപട്ടികയില്‍ ഉണ്ട്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നീനയുടെ മാതാപിതാക്കള്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.