മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നടപടി അപലപനീയം; സ്പീക്കര്‍ക്ക് കത്തുനല്‍കും: രമേശ് ചെന്നിത്തല
ബിജെപിക്ക് ശക്തിക്ഷയം ഉണ്ടായപ്പോളെല്ലാം എല്‍ഡിഎഫ് അവരെ രക്ഷിക്കാനെത്തിയെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളുടെ വികാരത്തെ ചവിട്ടി മെതിക്കുന്നതായിരുന്നു സർക്കാർ നടപടി.
തിരുവനന്തപുരം: എം കെ മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നിയമസഭാ സെക്രട്ടറിയേറ്റിന്‍റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാർത്ഥ പ്രസംഗം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതില്‍ വര്‍ഗ്ഗീയമതിലാണെന്ന് പ്രതിപക്ഷ ഉപനേതാവായ എംകെ മുനീര്‍ നിയമസഭയില്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശമാണ് നിയമസഭാ രേഖകളില്‍ നിന്നും നീക്കിത്. അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയായിരുന്നു മുനീറിന്‍റെ വര്‍ഗീയ മതില്‍ പരാമര്‍ശം.
ബിജെപിക്ക് ശക്തിക്ഷയം ഉണ്ടായപ്പോളെല്ലാം എല്‍ഡിഎഫ് അവരെ രക്ഷിക്കാനെത്തിയെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളുടെ വികാരത്തെ ചവിട്ടി മെതിക്കുന്നതായിരുന്നു സർക്കാർ നടപടി. ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ യുഡിഎഫിന് താല്‍പ്പര്യമില്ല. പ്രധാനമന്ത്രിയുടെ പ്രസ്താവന ചരിത്രം അറിയാതെയെന്നും ചെന്നിത്തല പറഞ്ഞു.