തിരുവനന്തപുരം: നട്ടെല്ലിന് തേയ്മാനം ഉണ്ടാകുന്ന രോഗം തളർത്തിയെങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഒരു യുവതിയുണ്ട് തിരുവനന്തപുരത്ത്. കിളിമാനൂർ പാപ്പാല സ്വദേശി രഞ്ജിനി. പലതരം കരകൗശല വസ്തുക്കൾ നിർമ്മിച്ച് അതിൽ ആശ്വാസം കണ്ടെത്തുകയാണ് ഈ മിടുക്കി. 

ജീവിതത്തിന് നിറം പിടിപ്പിക്കാൻ ഓടി ചാടി നടക്കാനാകില്ല. പകരം വർണ്ണക്കടലാസുകൾ മുറിച്ച് രഞ്ജിനി പൂക്കളുണ്ടാക്കും,പേനയുണ്ടാക്കും. പാഴ്ക്കടലാസു കൊണ്ട് കണ്ണിന് കുളിർമ്മ നൽകുന്ന പലതുമുണ്ടാക്കും. ഇങ്ങനെയാണ് ഇവള്‍ രോഗത്തെ തോല്‍പ്പിക്കുന്നത്. സ്പൈനല്‍ മസ്കുലര്‍ റെട്രോഫി എന്ന നട്ടെല്ലിന് ബലക്ഷയമുണ്ടാക്കുന്ന രോഗമാണ് രഞ്ജിനിയ്ക്ക്. 

​ആത്മവിശ്വാസം നൽകി കൂട്ടിരിക്കുന്നതും അഛനും അമ്മയും തന്നെ. രഞ്ജിനിയുണ്ടാകുന്ന പേനയും പൂക്കളുമൊക്കെ കുടുംബശ്രീയിൽ കൊണ്ടു പോയി വിൽക്കാറുള്ളത് അമ്മയാണ്. എന്നാല്‍ ഈ അമ്മയക്ക് ചില പരിഭവങ്ങളുമുണ്ട്. കുഞ്ഞിനെ എങ്ങോട്ടും കൊണ്ടുപോകാനാകില്ലല്ലോ എന്നതാണ് എപ്പോഴും തന്‍റെ വേദനയെന്ന് പറയുന്നു അമ്മ. 

സൗഹൃദം ഫോൺവിളികളിലും വാട്സാപ്പിലൊതുങ്ങും. പുറത്തിറങ്ങാറില്ല. വീടിന്‍റെ പടി കടന്ന് രഞ്ജിനി പുറത്തിറങ്ങുന്നത് ആശുപത്രികളിലേക്ക് മാത്രമാണ്.