വിദ്യാര്‍ഥിനികളെ വൈദികർ പീഡിപ്പിച്ചെന്ന പരാതി: സമഗ്ര അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

ഭാര്യയെയും മൂന്നു പെണ്‍മക്കളെയും കോയന്പത്തൂര്‍ മധുക്കരയിലെ ധ്യാന കേന്ദ്രത്തില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു കാണിച്ച് എറണാകുളം സ്വദേശിയായ വ്യവസായിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം ഹാജരാക്കിയപ്പോഴാണ് സ്കൂളില്‍ വച്ച് പീഡനത്തിന് ഇരയായെന്നും ഇനി എറണാകുളത്തേക്കില്ലെന്നും പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ അറിയിച്ചത്.

രണ്ട് വര്‍ഷം മുന്പ് കാക്കനാട്ടെ സ്കൂളില്‍ നിന്നും വൈദികരായ ചിലര്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു മൊഴി. ഇക്കാര്യത്തില്‍ സെന്‍ട്രല്‍ പൊലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതി നിര്‍ദ്ദേശ പ്രകാരം കുട്ടികളെ വൈദ്യ പരിശോധനയ്ക്കും കൗണ്‍ഡസിലിങ്ങിനും വിധേയമാക്കി. 

എന്നാല്‍ കുട്ടികള്‍ പറയുന്ന പറയുന്ന പലകാര്യങ്ങളും പരസ്പര വിരുദ്ധമാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. കുട്ടികളും അമ്മയും താമസിച്ചിരുന്ന മധുക്കരയിലെ ധ്യാന കേന്ദ്രത്തിനെതിരെ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ഡിവിഷന്‍ ബഞ്ച് സമഗ്രാന്വേഷണത്തിന് നിര്‍ദ്ദേശവും നല്‍കി. കുട്ടികളുടെയും അമ്മയുടെ സുരക്ഷിതത്വം പരിഗണിച്ച് അവരെ കൊച്ചിയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.