കാസർകോട്: പ്ലസ്ടു വിദ്യാർത്ഥിനിയായ മകളെ എട്ട് വർഷത്തോളം പിതാവ് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയും അറസ്റ്റിലായി. അച്ഛൻ പീഡിപ്പിക്കുന്നത് അറിയിച്ചിട്ടും അമ്മ സംഭവം മറച്ച് വച്ചെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്.

കാസർഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്ലസ്ടു വിദ്യാർത്ഥിനിയായ സ്വന്തം മകളെ പീഡിപ്പിച്ചതിന് പിതാവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവിന്റെ അറിവോട് കൂടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായതെന്ന് വ്യക്തമായത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ.
അച്ഛന്റെ രണ്ടാമത്തെ വിവാഹത്തിലുള്ള പെൺകുട്ടിയാണ് എട്ട് വർഷമായി നിരന്തരം പീഡനത്തിന് ഇരയായത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അച്ഛൻ പീഡിപ്പിക്കുന്നതിനെ കുറിച്ച് പെൺകുട്ടി അമ്മയെ അറിയിച്ചിരുന്നു. എന്നാൽ അമ്മ ഈ വിവരം മറച്ച് വയ്ക്കുകയാണുണ്ടായത്. ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന് ഭയന്നാണ് സംഭവം രഹസ്യമാക്കുകയും മകളെ പീഡിപ്പിക്കുന്നതിന് അമ്മ കൂട്ട് നിൽക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

വിവരം അറിഞ്ഞതോടെ പൊലീസ് സ്ത്രീയെ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. പെൺകുട്ടി ഇത് സാധൂകരിക്കുന്ന മൊഴികൂടെ നൽകിയതോടെ കേസെടുകകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീയെ റിമാന്‍ഡ് ചെയ്തു.