തിരൂര്‍: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. സ്വകാര്യബസ് ക്ലീനര്‍ അനന്താവൂര്‍ മുട്ടിക്കല്‍ സ്വദേശി വള്ളിക്കാട്ടില്‍ മുഹമ്മദ് സാക്കിര്‍ (23), സുഹൃത്തും ഓട്ടോഡ്രൈവറുമായ ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി മേനോത്തില്‍ സലീം (29) എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. പട്ടര്‍നടക്കാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്കുപോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി മലപ്പുറത്തേക്കും തുടര്‍ന്ന് മണ്ണാര്‍ക്കാട്ടേക്കും കൊണ്ടുപോയി. മണ്ണാര്‍ക്കാട്ടുവെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം വൈകിട്ട് സ്‌കൂളിനടുത്ത് ഇറക്കിവിടുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്താത്തതിനെത്തുടര്‍ന്ന് പ്രധാനാധ്യാപകന്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്.

മുഹമ്മദ് സാക്കിറാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും സലീം ഓട്ടോറിക്ഷ ഓടിച്ച് സഹായം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു