പീഡന ശ്രമം; മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയുടെ ചുമതലക്കാരനെ പുറത്താക്കി
- സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം
- സിഡിറ്റിലെ ജീവനക്കാരനെ പുറത്താക്കി
- നടപടി നാം മുന്നോട്ടിന്‍റെ ചുമതലക്കാരനെതിരെ
തിരുവനന്തപുരം: വനിത സഹപ്രവര്‍ത്തകയുടെ പരാതിയില്‍ സി ഡിറ്റ് ജീവനക്കാരന് എതിരെ നടപടി. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് കരാര്‍ ജീവനക്കാരനായ കണ്ണൂർ സ്വദേശി സപ്നേഷിനെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടെലിവിഷൻ പരിപാടിയുടെ ചുമതലക്കാരനാണ് പുറത്താക്കപ്പെട്ട സപ്നേഷ്.
സംസ്ഥാനത്തെ സ്ത്രീ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ആയിരുന്നു മുഖ്യമന്ത്രിയുടെ നാം മുന്നോട്ടിന്‍റെ ആദ്യ എപ്പിസോഡുകളിലെ ചർച്ചാ വിഷയം. ഈ പരിപാടിയുടെ പ്രൊഡ്യൂസറെ തന്നെയാണ് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചു വെന്ന പരാതിയിൽ പുറത്താക്കിയത്. പെൺകുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ പരാതി പരിഹാര സെല്‍ അന്വേഷണം നടത്തിയിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടരന്നാണ് പുറത്താക്കല്‍. പരാതിക്ക് ശേഷം പെൺകുട്ടിയെ സിഡിറ്റിൽ നിന്നും പിആർഡിയിലേക്കു മാറ്റിയിരുന്നു. സി ഡിറ്റിലെ കരാർ ജീവനക്കാരനാണ് പുറത്താക്കപ്പെട്ട സപ്നേഷ്. പൊലീസില്‍ പരാതി നല്‍കുന്നതടക്കമുള്ള തുടര്‍ നടപടികളില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് സി ഡിറ്റ് അധികൃതര് വ്യക്തമാക്കി.