ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഉറ്റ സുഹൃത്തും ബിജെപി അനുഭാവിയുമായ മനോജ് ദേബ് (54) അറസ്റ്റില്‍.

അഗര്‍ത്തല: ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഉറ്റ സുഹൃത്തും ബിജെപി അനുഭാവിയുമായ മനോജ് ദേബ് (54) അറസ്റ്റില്‍. അഗര്‍ത്തലയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ചാംപ്ലൈയിലുള്ള ഇയാളുടെ ഫാം ഹൗസില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. കോവൈ ജില്ലക്കാരനായ മനോജ് ദേബ് നാല് തവണ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പോലീസ് പറഞ്ഞു. 

വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 11 നാണ് ഇയാള്‍ തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പിന്നീട് ഭീഷണിപ്പെടുത്തി മൂന്ന് തവണ കൂടി പെണ്‍കൂട്ടിയെ ബലാത്സംഗം ചെയ്‌തെന്നും കുട്ടി പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച്ചയും ഇയാള്‍ തന്നെ ഫാം ഹൗസിലേക്ക് വിളിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിന് ശേഷം പെണ്‍കുട്ടി സംഭവം തന്റെ ഉറ്റസുഹൃത്തിനെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോക്‌സോ ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയുന്നു. 

മുഖ്യമന്ത്രിയുടെ സുഹൃത്തായ ഇയാള്‍ക്ക് അധികാരത്തില്‍ പിടിപാടുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മനോജ് ദേബിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കോവൈ പോലീസ് സൂപ്രണ്ട് കൃഷ്‌ണേന്ദു ചക്രവര്‍ത്തി പറഞ്ഞു.