ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ബലാത്സംഗത്തിനിരയായ യുവതിയുടെ ആത്മഹത്യ ശ്രമം. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ ഗുരുതര നിലയില്‍ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബലാത്സംഗക്കേസില്‍ പ്രതിക്കെതിരെ നടപടി പൊലീസ് വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് നിഷ്‌ക്രിയരാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നും യുവതി ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും യുവതി പ്രതികരിച്ചു. ശിവരാജ് സിങ് ചൗഹാന്റെ വസതിക്ക് മുന്നില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ചയും യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
