വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

നാഗ്പൂര്‍: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മൊറാദി സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫെബ്രുവരി 15നാണ് യുവതി പീഡനത്തിന് ഇരയായത്. യുവതിയുടെ സുഹൃത്ത് സംസാരിക്കണമെന്ന് പറഞ്ഞ് മൊറാദിലുള്ള ബസ് സ്റ്റാഡിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച് ഇയാൾ യുവതിക്ക് നിർബന്ധിച്ച് മദ്യം കുടിക്കാൻ കൊടുത്തു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ഇയാളും മറ്റു രണ്ട് പേരും ചേർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം ഇവരിൽ നിന്നും രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂവരെയും പൊലീസ് പിടികൂടിയിരുന്നു. എന്നാൽ തനിക്കുണ്ടായ ദുരനുഭവത്തിൽ യുവതി വളരെയധികം വിഷമത്തിലായിരുന്നുവെന്നും വീട്ടിൽ ആരും ഇല്ലാതിരുന്ന തക്കം നോക്കിയാണ് യുവതി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു. മാര്‍ച്ച് 10നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

സംഭവ സ്ഥലത്തു നിന്നും യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മുഖ്യപ്രതിയായ യുവാവിന് വധശിക്ഷ വാങ്ങിനൽകണമെന്ന് യുവതി രേഖപ്പെടുത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. അമ്മക്കും സഹോദരനും ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.