കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 269 പേരാണ് എലിപ്പിനയ്ക്ക് ചികിത്സ തേടിയത്. 

തിരുവനന്തപുരം: പ്രളയജലം ഇറങ്ങിയതോടെ സംസ്ഥാന എലിപ്പനി ഭീതിയില്‍. രണ്ട് ദിവസത്തിനിടെ 23 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇന്നലെ മാത്രം മരിച്ചത് ഏഴ് പേരാണ്. മലപ്പുറം,കോട്ടയം, ആലപ്പുഴ ജില്ലകളില്‍ എലിപ്പനി ബാധിച്ച് ഓരോരുത്തുരും മരിച്ചു. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 269 പേരാണ് എലിപ്പിനയ്ക്ക് ചികിത്സ തേടിയത്. കോട്ടയത്ത് ഈ വര്‍ഷം 40 പേര്‍ക്ക് രോഗം ബാധിച്ചു. മലപ്പുറത്ത് ഇന്നലെ 14 പേര്‍ക്കും കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ 3 പേര്‍ക്ക് വീതവും ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 

മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എലിപ്പനി മരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കി. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ആഴ്ചയില്‍ ഒരിക്കല്‍ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ 200 എം ജി നിര്‍ബന്ധമായും കഴിക്കണം. സാധാരണയായി 100 എ.ജി.യിലുള്ള ഡോക്‌സിസൈക്ലിനാണുള്ളത്. അതിനാല്‍ തന്നെ 100 എം.ജി.യിലുള്ള 2 ഗുളികകള്‍ ഒരുമിച്ച് കഴിക്കേണ്ടതാണ്. കഴിഞ്ഞ ആഴ്ച ഗുളിക കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കേണ്ടതാണ്.

എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

രോഗം മൂര്‍ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികിത്സ ആവശ്യമായി വരും. അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുന്‍കരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പെന്‍സിലിന്‍ ചികിത്സയെപ്പറ്റി കൃത്യമായ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങുന്നതാണ്. ഈ കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.