സര്‍ക്കാറിന്റെ തന്ത്രം ഫലിക്കുന്നു: റേഷന്‍ മുൻഗണനാ ലിസ്റ്റിൽ നിന്ന് അനർഹര്‍ പുറത്തേക്ക്
തിരുവനന്തപുരം: റേഷൻ കാര്‍ഡിന്റെ കോപ്പി ഹാജറാക്കാത്തവര്‍ക്ക് ശമ്പളമില്ലെന്ന സര്‍ക്കാര്‍ നിലപാടെടുത്തതോടെ അഹനര്‍ഹമായി മുൻഗണനാ ലിസ്റ്റിൽ കയറിക്കൂടിയവർ അങ്കലാപ്പിൽ. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന് മൂന്ന് ദിവസത്തിനകം മാത്രം പതിനൊന്നായിരം റേഷൻ കാര്‍ഡാണ് തിരിച്ചേൽപ്പിച്ചത് . സ്വമേധയാ കാര്‍ഡ് തിരിച്ച് നൽകാനുള്ള സമയം ഈമാസം മുപ്പതിൽ നിന്ന് അടുത്തമാസം പത്ത് വരെ നീട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചു.
റേഷൻ മുൻഗണനാ പട്ടികയിലെ അനര്‍ഹരുടെ പട്ടിക കീറാമുട്ടിയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കുന്നത്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരും പെൻഷൻകാരും അടക്കമുള്ളവര്‍ക്ക് റേഷൻ കാര്‍ഡിന്റെ പകര്‍പ്പ് ഹാജറാക്കിയില്ലെങ്കിൽ ശന്പളം നൽകേണ്ടെന്നാണ് തീരുമാനം. നിര്‍ദ്ദേശം വന്ന് മൂന്ന് ദിവസത്തിനകം മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെത്തിയത് 11000 കാര്‍ഡ് ഉടമകൾ.
കാര്‍ഡൊന്നിന് ശരാശരി നാല് പേരെ വച്ച് കണക്കാക്കിയാലും ഇതുവരെ മാത്രം മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവായത് 44000 പേർ. അനർഹമായി കൈവശമിരിക്കുന്ന കാര്‍ഡുകൾ സ്വമേധയാ തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി ഈ മാസം മുപ്പതിൽ നിന്ന് ഓഗസ്റ്റ് പത്ത് വരെയാക്കി. പ്രതിമാസം 1500 രൂപയ്ക്ക് മുകളിൽ വൈദ്യുതി ബില്ലടയ്ക്കുന്നവരുടെ ലിസ്റ്റ് നൽകാൻ കെഎസ്ഇബിയോടും , നാല് ചക്രവാഹനമുടമകളുടെ ലിസ്റ്റ് നൽകാൻ മോട്ടോര്‍വാഹന വകുപ്പിനോടും ആവശ്യപ്പെടും.
സംസ്ഥാനത്താകെ 15 ലക്ഷം കാര്‍ഡ് ഉടമകളാണ് പരാതിക്കാർ. അർഹതയുണ്ടെന്ന് കണ്ടെത്തിയത് 12 ലക്ഷം പരാതികൾ . നിലവിലെ പട്ടിക വെട്ടി ചുരുക്കിയാലേ അനര്‍ഹരെ ഉൾപ്പെടുത്താനാകൂ എന്നിരിക്കെയാണ് സര്‍ക്കാർ നടപടി