സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. റേഷന്‍ വിഹിതം വെട്ടി കുറച്ച കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ചും, റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നുമാരോപിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്തെ റേഷന്‍ വിതരണ രംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച സമിതി കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാരിന് റിപ്പോര്ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാനോ, പരിഹാരം കാണാനോ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നാണ് വ്യപാരികളുടെ പരാതി. സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഓള്‍ കേരളാ റേഷന്‍ ഡീലേഴ്സസ് അസോസിയേഷന്‍ കടകളടച്ച് പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ പന്ത്രണ്ടായിരത്തോളം കടകള്‍ നാളെ മുതല്‍ അടച്ചിടും.

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുക വഴി റേഷന്‍ വിതരണം രംഗത്തെ കേന്ദ്ര അസ്ഥിരപ്പെടുത്തകയാണെന്നും വ്യാപാരികള്‍ക്ക് പരാതിയുണ്ട്. സംസ്ഥാനത്തിനുള്ള അരിവിഹിതം വെട്ടികുറച്ചു,നോണ്‍ പ്രയോരിറ്റി വിഭാഗത്തിലുള്ളവര്‍ക്ക് ഗോതമ്പ്, ആട്ടവിതരണം നിര്‍ത്തലാക്കി, മണ്ണെണ്ണ വിഹിതം വെട്ടികുറച്ചത് കൂടാതെ വിലയും കൂട്ടി. ഇത്തരത്തില്‍ റേഷന്‍ വിതരണരംഗം മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അനിശ്ചിതകാലത്തേക്ക്കടകളടച്ചുള്ള സമരം.