സ്മാരകങ്ങൾക്കും റോഡുകൾക്കും ഫിദൽ കാസ്ട്രോയുടെ പേര് ഉപയോഗിക്കുന്നത് ക്യൂബ നിരോധിക്കുന്നു
ഫിദലിന് ആദരാഞ്ജലി അർപ്പിക്കാന്‍ കിഴക്കൻ നഗരമായ സാന്‍റിയാഗോയിൽ ചേർന്ന യോഗത്തില്‍ പൗരന്മാരെ അഭിസംബോധന ചെയ്താണ് റൗൾ കാസ്ട്രോ നിരോധന വിവരം പ്രഖ്യാപിച്ചത്. ക്യൂബൻ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തിൽ നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള നിയമം പാസാക്കും.
പേരു നൽകുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യൂബൻ സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്. മാത്രമല്ല പൊതു നിരത്തുകൾക്കും സ്മാരകങ്ങൾക്കും തന്‍റെ പേര് നൽകുന്നതിനെ ജീവിച്ചിരുന്ന കാലത്ത് തന്നെ ഫിദൽ കാസ്ട്രോയും എതിർത്തിരുന്നു. മരണപ്പെട്ടയാളുടെ പേര് പൊതു സ്മാരകങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ, പാർക്കുകൾ, മറ്റ് പൊതു സംവിധാനങ്ങൾ എന്നിവക്ക് നൽകുന്നത് വ്യക്തി ആരാധനക്ക് കാരണമാകുമെന്നും ഇത് അനാവശ്യമായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു ഫിദൽ കാസ്ട്രോയുടെ നിലപാട്. ഇതുകൂടി പരിഗണിച്ചാണ് റൗൾ കാസ്ട്രോ സർക്കാറിന്‍റെ നടപടി.