ദില്ലി:ഹരിയാനയിലെ റയാൻ ഇന്‍റര്‍നാഷൻണൽ സ്കൂളിലെ രണ്ടാം ക്ലാസുകാരന്‍റെ കൊലപാതകത്തിൽ പ്ലസ്‍വൺ വിദ്യാര്‍ത്ഥിയായ പ്രതിയെ പ്രായപൂര്‍ത്തിയായതായി പരിഗണിച്ച് വിചാരണ ചെയ്യാമെന്ന് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന്‍റെ വിധി. സിബിഐയുടേയും രണ്ടാംക്ലാസുകാരന്‍റെ മാതാപിതാക്കളുടേയും അപേക്ഷയിലാണ് വിധി

ഹരിയാനയിലെ ഗുരുഗ്രാമിൽ പരീക്ഷയിൽ നിന്ന രക്ഷപ്പെടാനും അധ്യാപക രക്ഷകര്‍തൃയോഗം മാറ്റിവയ്ക്കാനുമാണ് പ്ലസ്‍വൺ വിദ്യാര്‍ത്ഥി രണ്ടാംക്ലാസുകാരൻ പ്രദ്യുമാൻ ഠാക്കൂറിനെ കഴുത്തറുത്ത് കൊന്നത്. റയാൻ ഇന്‍റര്‍നാഷണൽ സ്കൂളിലെ ശുചിമുറിക്കകത്ത് നടന്ന കൊലപാതക്കിൽ സ്കൂൾ ബസ് കണ്ടക്ടറെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സിബിഐ അന്വേഷണത്തിൽ പ്രതി പ്ലസ് വൺ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തി. 

ബസ് കണ്ടക്ടറെ വെറുതെ വിടുകയും പ്ലസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിൽ പാര്‍പ്പിച്ച പ്രതിയുടെ ജാമ്യാപേക്ഷ ബോര്‍ഡ് നേരത്തെ തള്ളിയിരുന്നു. പ്ലസ്‍വൺ വിദ്യാര്‍ത്ഥിയായ പ്രതിയെ പ്ലായപൂര്‍ത്തിയായതായി കണക്കാക്കി വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് രണ്ടാംക്ലാസുകാരന്‍റെ അച്ഛനും സിബിഐയും ജുവനൈൽ ബോര്‍ഡിനെ സമീപിച്ചു. നിര്‍ഭയ സംഭവത്തിന് ശേഷം പാര്‍ലമെന്‍റ് പാസാക്കിയ ബാലനീതി നിയമത്തിലെ ഭേതഗതി അനുസരിച്ചാണ് പ്ലസ് വൺ വിദ്യാര്ർ‍ത്ഥിയായ പ്രതിയെ മുതിര്‍ന്നയാളായി പരിഗണിച്ച് വിചാരണ നടത്താമെന്ന് ജുവനൈൽ ബോര്‍ഡ് ഉത്തരവിട്ടത്. 

കുറ്റകൃത്യത്തിന്‍റെ കാഠിന്യം അനുസരിച്ച് 15നും 18നും ഇടയിൽ പ്രായമുള്ള പ്രതികളെ പ്രായപൂര്‍ത്തിയായതായി പരിഗണിച്ച് വിചാരണ നടത്താമെന്ന നിയമഭേദഗതി അനുസരിച്ചാണ് തീരുമാനം. വെള്ളിയാഴ്ച്ച പ്ലസ്വൺ വിദ്യാര്‍ത്ഥിയെ കോടതിയിൽ ഹാജരാക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 21 വയസ്സുവരെ ദുര്‍ഗുണപരിഹാര പാഠശാലയിൽ പാര്‍പ്പിക്കുന്ന പ്രതിയെ പിന്നീട് ജയിലിലേക്ക് മാറ്റും