കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ നോട്ടുനിരോധനത്തിന് കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ പറഞ്ഞു: റിപ്പോര്‍ട്ട്
യോഗം നടന്ന് അഞ്ചാഴ്ചക്ക് ശേഷം അതായത് 2016 ഡിസംബര്‍ 15ന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ഉര്‍ജിത് പട്ടേൽ ഈ മിനിട്‌സില്‍ ഒപ്പ് വച്ചിട്ടുണ്ട്. യോഗത്തിൽ ഉന്നയിച്ച ആറ് എതിര്‍പ്പുകളും പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് എന്ന തരത്തിലാണ് മിനിട്‌സില്‍ ആര്‍.ബി.ഐ ബോര്‍ഡ് രേഖപ്പെടുത്തിരുന്നത്.
ദില്ലി: കള്ളപ്പണം തിരിച്ചു പിടിക്കാനും കള്ള നോട്ട് ഇല്ലാതാക്കാനും നോട്ട് നിരോധനം കൊണ്ട് കഴിയില്ലെന്ന് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധിക്കുന്നതിന് നാല് മണിക്കൂർ മുമ്പ് തന്നെ ആർബി ഐ ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്രത്തിന് നൽകിയിരുന്നതായി ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2016 നവംബർ എട്ടാം തീയതി 5.30ന് ദില്ലിയിൽ വിളിച്ച് ചേർത്ത ആര്‍ബിഐ കേന്ദ്ര ബോര്‍ഡിന്റെ യോഗത്തിൽ ഇത് സംബന്ധിച്ച കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് നിരോധിക്കാനുള്ള തീരുമാനം അഭിനന്ദനീയമാണെങ്കിലും അത് ആ വര്‍ഷത്തെ ജി.ഡി.പിയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ആര്‍.ബി.ഐ ഡയറക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ യോഗത്തിന്റെ മിനിട്സിൽ വ്യക്തമായി പറയുന്നുണ്ട്.
യോഗം നടന്ന് അഞ്ചാഴ്ചക്ക് ശേഷം അതായത് 2016 ഡിസംബര്‍ 15ന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ഉര്‍ജിത് പട്ടേൽ ഈ മിനിട്‌സില്‍ ഒപ്പ് വച്ചിട്ടുണ്ട്. യോഗത്തിൽ ഉന്നയിച്ച ആറ് എതിര്‍പ്പുകളും പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് എന്ന തരത്തിലാണ് മിനിട്‌സില്‍ ആര്‍.ബി.ഐ ബോര്‍ഡ് രേഖപ്പെടുത്തിരുന്നത്.
നവംബര്‍ ഏഴിനാണ് നോട്ട് നിരോധനത്തിനുള്ള നിര്‍ദേശം ആര്‍ബിഐ ഡയറക്ടര്‍മാര്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗവും പണമായിട്ടല്ല മറിച്ച് സ്വത്തുവകകള്‍, സ്വര്‍ണം റിയല്‍ എസ്റ്റേറ്റ് എന്നീ രൂപങ്ങളിലാണ് സുക്ഷിച്ചിരിക്കുന്നതെന്നും ഇവയൊന്നും തന്നെ തൊടാൻ നോട്ട് നിരോധനത്തിലൂടെ കഴിയില്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.
കള്ളനോട്ടുകളിൽ ഭൂരിഭാഗവും 1000ത്തിന്റെയും 500ന്റെയും നോട്ടുകളാണെന്നും ഇങ്ങനെയുള്ള നോട്ടുകൾ ഏകദേശം 400 കോടിയാളം വരുമെന്നും ധനമന്ത്രാലയം ബോര്‍ഡിനെ അറിയിച്ചിരുന്നു. അതേസമയം, രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകൾ വെച്ച് നോക്കുമ്പോൾ 400 കോടിയെന്നത് ഏറ്റവും ചെറിയ ശതമാനമാണെന്നായിരുന്നു ബോര്‍ഡ് ഇതിന് മറുപടി നൽകിയത്.