കാലിഫോര്‍ണിയ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ സന്നദ്ധനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബിജെപി പ്രചരിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന രാഷ്‌ട്രീയം അപകടകരമാണെന്നും ഭിന്നിപ്പിക്കലിന്റെ രാഷ്‌ട്രീയം നാടിനെ നശിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അമേരിക്കയിലെ ബെര്‍ക്ക്‍ലി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. 2014 ല്‍ താങ്കളെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. 2019 ല്‍ സമാന ആവശ്യ ഉയര്‍ന്നേക്കാം. ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തോട് രാഹുലിന്റെ പ്രതികരണ ഇങ്ങനെയായിരുന്നു.

ഞാന്‍ തയ്യാറാണ്.പക്ഷെ ഞങ്ങളുടെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ക്ക് സംഘടനാ രീതിയുണ്ട്. ആഭ്യന്തരസംവിധാനം ഉണ്ട്. കോണ്‍ഗ്രസാണ് തീരുമാനം എടുക്കേണ്ടത്-രാഹുല്‍ പറഞ്ഞു. മക്കള്‍ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഇന്ത്യയുടെ രീതിയാമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. താന്‍ മാത്രമല്ല, അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍, അഭിഷേക് ബച്ചന്‍, അനുരാഗ് ഠാക്കൂര്‍ എന്നിവരെല്ലാം ഇതിനുദാഹരണങ്ങളാണെന്നും രാഹുല്‍ വിശദീകരിച്ചു.

2102ല്‍ പാര്‍ട്ടിയെ ധാര്‍ഷ്‌ട്യ ഗ്രസിച്ചിരുന്നതായും അതുകൊണ്ടാണ് ജനങ്ങളുമായുള്ള ഇടപെടല്‍ കുറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. അതിന്റെ ഫലമാണ് 2014ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭവിക്കേണ്ടിവന്നതെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ വിവരവാകാശ നിയമത്തിന് കൂച്ചുവിലങ്ങ് വീണുവെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് കുറേകൂടി സ്വതന്ത്രമായിരുന്നുവെന്നും രാഹുല്‍ അവകാശപ്പെട്ടു.