പാക് അധീന കാശ്മീർ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നു. ഭീകരർ തുടങ്ങിയ ടെല​​ഗ്രാം ​​ഗ്രൂപ്പിൽ പിടിയിലായവരും അം​ഗങ്ങളാണ്.

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്തുള്ള ഭീകരർ ഇന്ത്യയിലെ നെറ്റ് വർക്കിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാക് അധീന കശ്മീർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ടെലിഫോൺ കാളുകൾ ഇവർക്ക് കിട്ടിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. വിദേശത്തെ ഭീകരർ തുടങ്ങിയ ടെലഗ്രാം ആപ്പ് ഗ്രൂപ്പുകളിലും പിടിയിലാവർ അംഗങ്ങളായിരുന്നു. കേസിൽ കസ്റ്റഡിയിലുള്ള എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. അതിനിടെ ഹരിയാന സോഹ്നയിലെ മസ്ജിദിലെ ഇമാം അടക്കം മൂന്ന് പേരെ ഫരീദാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബി ഈ മസ്ജിദിൽ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. അതിനിടെ അൽ ഫലാഹ് സർവകലാശാല കേന്ദ്രികരിച്ച് 415 കോടി രൂപയുടെ കള്ളപ്പണ ഇടപാട് എന്നാണ് ഇഡിക്ക് ലഭിച്ച വിവരം. സർവകലാശാള ചെയർമാന്റെ പാക് സന്ദർശനവും അന്വേഷണ പരിധിയിലുണ്ട്.

അതേ സമയം, ചെങ്കോട്ട സ്ഫോടന കേസിൽ ഉമർ നബിയുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താൻ എൻഐഎ നീക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. കൂടാതെ അൽഫലാ സർവകലാശാലയിലെ ഡോക്ടർമാർ അടക്കമുള്ള 200 ജീവനക്കാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. ചെങ്കോട്ട സ്ഫോടനത്തിനുശേഷം ക്യാമ്പസിൽ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാണ്.