Asianet News MalayalamAsianet News Malayalam

ബന്ധു നിയമന വിവാദം; കെ ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി, പ്രതിരോധിക്കാന്‍ പ്രതിപക്ഷം

യുപി സ്കൂള്‍ അധ്യാപകനെ വിസിയായി നിയമിക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടുണ്ടെന്നും യുഡിഎഫ് ഇതുവരെ നടത്തിയ ബന്ധുനിയമന അഴിമതിയുടെ മൊത്തം വിവരങ്ങളും തന്‍റെ കൈയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

Relative appointment controversy Opposition to defend the Chief Minister
Author
Thiruvananthapuram, First Published Dec 4, 2018, 10:48 AM IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍  മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നോട്ടീസ് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ചത്. കെ ടി അദീബന്‍റെ നിയമനത്തിന് സമാനമായ നിയമനം യുഡിഎഫിന്‍റെ കാലത്തും നടന്നിട്ടുണ്ട്. നിങ്ങളുടെ കാലത്തെ രീതികളല്ല ഇപ്പോഴെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്.

ഫൈസല്‍ മുനീറിന്‍റെ നിയമനം ഇത്തരത്തിലായിരുന്നു. യുപി സ്കൂള്‍ അധ്യാപകനെ വിസിയായി നിയമിക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടുണ്ടെന്നും യുഡിഎഫ് ഇതുവരെ നടത്തിയ ബന്ധുനിയമന അഴിമതിയുടെ മൊത്തം വിവരങ്ങളും തന്‍റെ കൈയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി ജിലീലിനെ പിന്തുണച്ച് സംസാരിക്കുന്നത്.  പ്രതിപക്ഷത്ത് നിന്നും കെ മുരളീധരന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന്  നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.   

സര്‍ക്കാറിന് ബാധ്യതയില്ലാത്ത നിയമനമായിരുന്നു അദീബിന്‍റെതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വിഷയത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടന്നിട്ടില്ല. അനാവശ്യ വിവാദം ആവശ്യമില്ലെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് വിജ്ഞാപനം പോലും ചെയ്യാതെയായിരുന്നു നിയമനം നടത്തിയിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ശബരിമല വിഷയത്തില്‍ നിയമസഭ തടസ്സപ്പെടുത്താന്‍ ഇല്ലെന്ന നിലപാടെടുത്ത പ്രതിപക്ഷം കെ ടി ജലീലിന്‍റെ ബന്ധു നിയമന വിവാദത്തില്‍ സഭ തടസ്സപ്പെടുത്താന്‍ ശ്രമം നടത്തുകയാണ്. തനിക്ക് നേരെയുള്ള ആരോപണങ്ങള്‍ക്ക് മന്ത്രി കെ ടി ജലീല്‍ മറുപടി പറയവേ പ്രതിപക്ഷം അദ്ദേഹത്തെ തടസപ്പെടുത്തി. ലീഗിന്‍റെ അഴിമതിക്കെതിരെയും പൊന്നാനിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് ബന്ധു നിയമനാരോപണമെന്നായിരുന്നു കെ ടി ജലീലിന്‍റെ വാദം. 

യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്ത് വന്നത്. അദീബിന് യോഗ്യതയില്ല. ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചു. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയതെന്നുമായിരുന്നു ആരോപണം. അദീബിന്‍റെ യോഗ്യത കേരളത്തിലെ ഒരു സര്‍വ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു. മന്ത്രി സഭയിലെ രണ്ടാമനായിരുന്ന  ഇ പി ജയരാജന് ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനെന്നാണ് പ്രതിപക്ഷവും ചോദിക്കുന്നത്.

യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചപ്പോള്‍ ആദ്യം പി കെ കുഞ്ഞാലിക്കുട്ടിയോ യുഡിഎഫ് നേതാക്കളോ വിഷയം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയമായിരുന്നതിനാല്‍ ഇന്നാണ് പ്രതിപക്ഷം ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.  

Follow Us:
Download App:
  • android
  • ios