കൊല്ലപ്പെട്ടവരെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ലാഭത്തിനായി, സുഷമയ്ക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ കൊല്ലപ്പെട്ടെന്ന വിവരം അറിഞ്ഞപ്പോള്‍ അത് കുടുംബത്തെ അറിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടായിരുന്നു

ദില്ലി: ഇറാഖില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന സ്ഥിരീകരണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. ഇത്രയും കാലം അവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന പ്രതീക്ഷയില്‍ അവരുടെ മോചനത്തിനായുള്ള പ്രയത്നത്തില്‍ രാജ്യത്തെ നിരവധി ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു തങ്ങളെന്നും ഇപ്പോള്‍ ഈ വിവരം പുറത്ത് വിട്ട് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ഇവര്‍ കൊല്ലപ്പെട്ടെന്ന വിവരം അറിഞ്ഞപ്പോള്‍ അത് കുടുംബത്തെ അറിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

അവര്‍ ജീവിച്ചിരിക്കുന്നെന്ന് തെറ്റായ പ്രതീക്ഷ നല്‍കി എന്തിന് തങ്ങളെ വഞ്ചിച്ചതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. സുഷമ സ്വരാജിനെ പന്ത്രണ്ട് തവണ കണ്ടിട്ടുണ്ട് ഒരിക്കല്‍ പോലും അവര്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ടതായി ഒരു സൂചന പോലും നല്‍കിയില്ല. അവരെക്കുറിച്ച് വിവരമൊന്നും ഇല്ലെങ്കില്‍ അത് പറഞ്ഞാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഇങ്ങനെ പറയുന്നത് ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് രാജ്യസഭയില്‍ പറഞ്ഞിരുന്നു. തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയ ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം തിരിച്ചറിഞ്ഞതായും അവര്‍ വ്യക്തമാക്കിയിരുന്നു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. തൊഴിലാളികളായി ഇറാഖിലെത്തിയ ഇവരെ 2014--ല്‍ മൊസൂളില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. 

തട്ടിക്കൊണ്ടു പോയവര്‍ ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ നാല് വര്‍ഷമായി നിലനിന്ന അനിശ്ചിതത്വ അവസാനിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടന്ന കാര്യം സ്ഥിരീകരിച്ചത്. നേരത്തെ പലവട്ടം ഇവര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഐ.എസ് തീവ്രവാദികള്‍ ബന്ദികളെ കൂട്ടത്തോടെ വെടിവച്ചു കൊന്ന ശേഷം ഒന്നിച്ചു വലിയ കുഴിയില്‍ മറവു ചെയ്യുകയാണ് പതിവ്. ഇത്തരമൊരു കൂട്ടശവക്കുഴിയില്‍ നിന്നുമാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. ഇറാഖിലെത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി.കെ.സിംഗ് ഇടപെട്ട് മൊസൂളില്‍ നിന്നും ബാഗ്ദാദിലെത്തിച്ച ഈ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ നിന്നും ബന്ധുകളുടെ ഡിഎന്‍എ ശേഖരിച്ച് നടത്തിയ പരിശോധനയിലൂടെ തിരിച്ചറിയുകയായിരുന്നു. 

ഡിഎന്‍എ പരിശോധനയില്‍ 38 പേരുടെ പരിശോധനാ ഫലവും നൂറു ശതമാനം കൃത്യമായി വന്നുവെന്നും ഒരാളുടേത് 70 ശതമാനം കൃത്യമായിരുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനായി പ്രത്യേക വിമാനം ഇറാഖിലേക്ക് അയക്കുമെന്നും അവര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു.