തിരുവനന്തപുരം: വ്യവസായ വകുപ്പിലെ ബന്ധുനിയമനം സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് വിജിലൻസ് വ്യവസായ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകും. രേഖകളുടെ പരിശോധനക്കുശേഷമായിരിക്കും ഇ.പി.ജയരാജൻ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുക. ഇ.പി.ജയരാജനെതിരെ ഉയർന്ന ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിന്റെ തീരുമാനം. ശ്രീമതി ടീച്ചറിന്റെ മകന്റേതുള്‍പ്പെടെ പരാതിയിൽ പറയുന്ന ചില നിയമനങ്ങളെ കുറിച്ചാകും പ്രാഥമിക അന്വേഷണം.

ഈ നിയമനങ്ങള്‍ ക്രമക്കേട് കണ്ടെത്തിയാൽ നാലു മാസം നടത്തിയിട്ടുള്ള മുഴുവൻ നിയമനങ്ങളെ കുറിച്ചും കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന ശുപാർശ അന്വേഷണ ഉദ്യോഗസ്ഥൻ ഡയറക്ടർക്ക് സമർപ്പിക്കും. കേസിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഫയലുകളാണ് പരിശോധന നടത്തുക. പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയമനം നടത്താൻ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നത് റിയാബ് എന്ന സ്ഥാപനത്തിനെയാണ്. റിയാബ് നിയമനങ്ങൾക്കായി മാനദണ്ഡങ്ങളും കൊണ്ടുവന്നിരുന്നു.

ഇതു പ്രകാരം ആരൊക്കെ ഏതൊക്കെ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. മന്ത്രി ബന്ധുക്കളും നേതാക്കളുടെയും മക്കളും അപേക്ഷ നൽകിയിരുന്നോ. ഇവർ അഭിമുഖ പരീക്ഷയിൽ പങ്കെടുത്തിരുന്നോ? റിയാബ് തയ്യാറാക്കിയ പട്ടിക മറികടന്നോണോ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.ഇതിൽ ആർക്കൊക്കെ പങ്കുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും ഇ.പി.ജയരാജൻ ഉള്‍പ്പെടെയുള്ളവരിൽ നിന്നും മൊഴിയെടുക്കും. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും. പട്ടികയിണ്ടായിട്ടും നിയമനം ലഭിക്കാത്ത ആരെങ്കിലും അന്വേഷണത്തിനിടെ പരാതിയും തെളിവുമായി വിജിലൻസിനെ സമീപിച്ചാൽ കേസിൽ അത് നിർണായകമാകും.