ചികിത്സ നിഷേധിച്ചെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയ രോഗിയെ മെഡിക്കല്‍ കോളേജില്‍ തിരികെയെത്തിച്ചു
തിരുവനന്തപുരം: ചികിത്സ നിഷേധിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം മെഡിക്കൽ കേളേജ് ആശുപത്രിയിൽ നിന്ന് കൊണ്ടു പോയ രോഗിയെ തിരിച്ചെത്തിച്ചു. സ്വകാര്യ ആശുപത്രിയിൽ വൻ തുക ചികിത്സാ ചിലവായി ഈടാക്കിയതോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തന്നെ രോഗിയെ തിരികെ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അപകടത്തിൽപെട്ട മാധവപുരം സ്വദേശി ബിബിന്‍ ബൈജുവിനെ മെഡിക്കൽ കോളേജ് ആശുപതത്രിയിൽ കൊണ്ടു വന്നത്. സി.ടി സ്കാന്‍ എടുത്തശേഷം വെന്റിലേറ്ററടക്കം കിടക്ക തയാറാക്കുന്നതിനിടെ മറ്റു ബന്ധുക്കളെത്തി. ബിബിന്റെ പിതാവ് പുറത്തു പോയ സമയത്ത് ചികിത്സാ നിഷേധം ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ 24 മണിക്കൂറിനിടെ 80,000 രൂപയാണ് ആശുപത്രി, ചികിത്സയുടെ പേരിൽ ഈടാക്കിയത്. ഇതോടെയാണ് ബന്ധുക്കൾ നിലപാട് മാറ്റിയത്
തിരികെ മെഡിക്കൽ കേളേജ് ആശുപത്രിയിൽ എത്തിച്ച ബിബിന് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് സന്തോഷ് കുമാര്‍ പറഞ്ഞു. എന്നാൽ, ചികിത്സക്കായി അധിക നിരക്ക് ഈടാക്കിയിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതരുടെ വിശദീകരണം. മുൻകൂട്ടി തുക വാങ്ങിയിട്ടുണ്ട്. അതിൽ നിന്നു തുക തിരികെ നൽകുമെന്നും അധികൃതർ പ്രതികരിച്ചു.