ഗതാഗത നിരോധനമുണ്ടെങ്കിലും  അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സടക്കമുള്ള വാഹനങ്ങൾ ചുരത്തിലൂടെ കടത്തി വിടുന്നുണ്ട്.

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിരോധനം ഇന്നും തുടരുന്നു. ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അപകടഭീഷണിയുണ്ടാക്കുന്ന മരങ്ങല്‍ മുറിച്ചുമാറ്റിയാല്‍ മാത്രമെ ചുരം ഗതാഗതത്തിനായി തുറന്നുകോടുക്കൂ. ചിപ്പിലി തോട്ടില്‍ മണ്ണിടിഞ്ഞ ഭാ​ഗത്തെ റോഡ് നിർമ്മാണവും പുരോ​ഗമിക്കുകയാണ്. 

അടിവാരം മുതല്‍ ആറാം വളവുവരെയുള്ള റോഡിൽ അപകട സാധ്യതയുള്ള മരങ്ങള്‍ ഇതിനോടകം മുറിച്ചുമാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവകൂടി മാറ്റിയാല്‍ മാത്രമെ റോഡ് തുറന്നുകോടുക്കു. ചിപ്പിലിത്തോട്ടിൽ മണ്ണിടിഞ്ഞതിന് എതിര്‍വശത്ത് റോഡിന് 2 മീറ്റര്‍ വീതികൂട്ടുന്ന പ്രവൃത്തിയാണ് നടക്കുന്നത്. 

ഗതാഗത നിരോധനമുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സടക്കമുള്ള വാഹനങ്ങൾ ചുരത്തിലൂടെ കടത്തി വിടുന്നുണ്ട്. കെഎസ്ആർടിസിയുടെ സുൽത്താൻബത്തേരി, മാനന്തവാടി ഡിപ്പോകളിൽ നിന്നും നാല് വീതം ബസുകൾ വീതം ചിപ്പിലിത്തോട് വരെ സർവീസ് നടത്തുന്നുണ്ട്. അത്ര തന്നെ ബസുകൾ കോഴിക്കോട് നിന്നും ചിപ്പിലിത്തോടിന് ഇപ്പുറം വരെയും എത്തുന്നുണ്ട്.