രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; രാജ്പഥിൽ പ്രൗഢഗംഭീരമായ ചടങ്ങുകൾ
രാഷ്ട്രപതി ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ലാൻസ് നായിക് നസീർ അഹമ്മദ് വാനിക്ക് മരണാനന്തര ബഹുമതിയായി അശോക് ചക്ര സമ്മാനിച്ചു.
ദില്ലി: രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ദില്ലി രാജ്പഥിൽ പ്രൗഢഗംഭീരമായ ചടങ്ങുകൾ പുരോഗമിക്കുകയാണ്. രാഷ്ട്രപതി ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ലാൻസ് നായിക് നസീർ അഹമ്മദ് വാനിക്ക് മരണാനന്തര ബഹുമതിയായി അശോക് ചക്ര സമ്മാനിച്ചു. നസീർ അഹമ്മദ് വാനിയുടെ ഭാര്യയും അമ്മയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി . ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.
അമർ ജവാൻ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക മേധാവികളും ആദമർപ്പിച്ചു. രാഷ്ട്രപതിക്കു പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദർശനം, വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച്, കലാരൂപങ്ങൾ എന്നിവ പരേഡിന് ആവേശം പകരും. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെയാണു പരേഡ് സമാപിക്കുക.