സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ
സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും
ദില്ലി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബിൽ ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.
ബിജെപിയും കോൺഗ്രസും അംഗങ്ങൾക്ക് സഭയിൽ ഹാജരാകാൻ വിപ്പു നല്‍കിയിട്ടുണ്ട്. ഇന്ന് ലോക്സഭയിൽ പാസാക്കിയ ശേഷം നാളെ രാജ്യസഭയിലും കൊണ്ടുവരാനാണ് നീക്കം. ശീതകാലസമ്മേളനം ഇന്ന് അവസാനിക്കേണ്ടതാണ്. ബിൽ പാസാക്കാൻ രാജ്യസഭ നാളെ കൂടി ചേരാനാണ് ധാരണ. പൗരത്വ നിയമഭേദഗതിയും ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധമത വിശ്വാസികൾക്ക് പൗരത്വം നല്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. അഖിലേഷ് യാദവിനെതിരായ റെയിഡിൽ ഇരുസഭകളിലും പ്രതിഷേധിക്കാനാനാണ് എസ് പി ,ബിഎസ്പി തീരുമാനം. കേരളസർക്കാരിനെ പിരിച്ചുവിടണമെന്ന ബിജെപി നിലപാടിൽ ഇടത് അംഗങ്ങൾ പ്രതിഷേധിക്കും. തൊഴിലാളിസംഘടനകളുടെ പണിമുടക്ക് സഭയ്ക്ക് അകത്തും പുറത്തും അവതരിപ്പിക്കാനും ഇടത് എംപിമാർ തീരുമാനിച്ചിട്ടുണ്ട്.